Tuesday, September 9, 2014

കത്ത്

വിലാസം മാറി തന്നിലേക്കെത്തിയ വെറുമൊരു എഴുത്ത്. അത്രമാത്രമാണ് നിലത്തുനിന്നും ആ കത്തെടുക്കുമ്പോൾ അയാള് ചിന്തിച്ചത്.

കവറിനു പുറത്ത് പരിചിതമായ അക്ഷരങ്ങളിൽ തൻറെ പേര് !

ഇതെനിക്ക് തന്നെയോ ? അയാളിൽ ആകാംക്ഷ നിറഞ്ഞു.

കത്ത് തുറന്ന് അക്ഷരങ്ങളിലേക്ക് കണ്ണോടിക്കവേ അയാളുടെ മനസ്സിൽ ആധിയേറി.

ഒരു നിമിഷത്തിൽ അയാൾ തിരിച്ചറിയുന്നു. അമ്മ ! ഒരു ഗദ്ഗദം വന്നലയ്ക്കുന്നു. കണ്ണുകൾ താനേ നിറയുന്നു.

നെഞ്ചിടിപ്പിന്റെ അകമ്പടിയോടെയാണ് പിന്നീടങ്ങോട്ട് വരികളോരോന്നും അയാള് വായിച്ചു തീർത്തത്. കണ്ണീരിൽ കുതിർന്ന, വാത്സല്ല്യത്തിന്റെ മധുരമുള്ള അക്ഷരങ്ങൾ.

ഇനിയും തനിക്കായി കാത്തിരിക്കുന്നെന്നോ, അമ്മ ?!

കണ്ണും, മനസ്സും ചെല്ലാത്തത്ര ദൂരെ നിന്നും തന്നെ തേടിയെത്തിയ അക്ഷരങ്ങൾക്ക് ഇന്ധനം മാതൃസ്നേഹം മാത്രമാണെന്നു അയാള് തിരിച്ചറിയുന്നു. ആത്മീയമോക്ഷം തിരഞ്ഞു യാത്ര ചെയ്യുന്ന അയാളിലെ 'അപഥ സഞ്ചാരി' തലകുനിക്കുന്നു.