Sunday, November 3, 2013

വഴികാട്ടികൾ

നിഴല് പോലും
കൂട്ടിനില്ലാത്ത ഇരുട്ടിലാണ്
പലപ്പോഴും ഓർമ്മകൾ വന്ന്‌
വെട്ടം പകരുന്നത്.

വലിയ കുട്ടിയായാൽ പിന്നെ
കണ്ണ് നിറയരുതെന്ന് 
ഇരുട്ടിൽ എങ്ങോ ഇരുന്ന്‌
അമ്മ എന്നോട് മാത്രമായി പറയും.

മനസ്സില് ഭയം ഉരുണ്ടുകൂടി
കനക്കുമ്പോൾ, എന്ത് വന്നാലും
ഒറ്റയ്ക്ക് നേരിടണമെന്ന്,
അച്ഛന്റെ മുരടനക്കം
വല്ലാതെ ധൈര്യപ്പെടുത്തും.   

മുന്നിലൊരു വഴിയും
തെളിയാതെ വരുമ്പോൾ,
എന്നോ പുറത്തു തട്ടി അഭിനന്ദിച്ച
ഒരദ്ധ്യാപകന്റെ മുഖം
ചൂട്ടു കത്തിച്ചു മുമ്പേ നടക്കും.
ഉത്തരം കിട്ടാത്ത
ഒരുപാട് ചോദ്യങ്ങള്ക്ക്
സ്വയം ഉത്തരം തേടി പിടിച്ച്
ഞാൻ വീണ്ടും മിടുക്കനാവും.

----