Thursday, May 31, 2012

രാത്രിമഴയില്‍ നനഞ്ഞ്..

സമയം രാത്രി പത്തു പതിനൊന്നു മണി ആയിക്കഴിഞ്ഞു. അപ്പോഴും ഇടയ്ക്കിടെ ചാറി കൊണ്ടുനിന്ന മഴയെ ശപിച്ച് റഷീദ്‌ ഇരുട്ടിലൂടെ ബൈക്കും തള്ളി നടക്കുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്നവഴിയാണ് സുഹൃത്തിന്റെ അച്ഛന് തീരെ സുഖമില്ലെന്ന വിവരം അറിയുന്നത്. അവിടെയൊന്നു കയറി,  സംസാരിച്ചിരുന്നപ്പോള്‍ സമയം കുറച്ച് വൈകി. അതിന്റെ കൂടെയിപ്പോള്‍ ബൈക്കും വഴിയില്‍ വെച്ച് തകരാറിലായിരിക്കുന്നു.

വീട്ടിലേക്ക് മൂന്നു നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ. സ്ഥിരം സഞ്ചരിക്കുന്ന വഴിയായതിനാല്‍ ബൈക്കും തള്ളി നടക്കാമെന്ന് കരുതി. സന്ധ്യക്ക് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് കണ്ടപ്പോഴേ ഓര്‍ത്തതാണ് രാത്രി മഴ പെയ്യുമെന്ന്. പക്ഷെ ഇതിങ്ങനെ രാത്രിയില്‍ മഴയും കൊണ്ട് നടക്കേണ്ടി വരുമെന്ന് ഒട്ടും കരുതിയതല്ല. എന്തായാലും കുറച്ചു ദൂരം കൂടിയേ ഉള്ളൂ. മഴത്തുള്ളികളുടെ വേഗം കൂടുന്നതിനനുസരിച്ച് റഷീദിന്റെ നടത്തത്തിന്റെ വേഗതയും കൂടി വന്നു. 

കുത്തനെയുള്ള ഇറക്കം ഇറങ്ങി വളവു തിരിഞ്ഞപ്പോള്‍ പെരുമ്പലം കവലയിലെ അപ്പുണ്ണി നായരുടെ ചായക്കടക്ക് മുന്നില്‍ കത്തിനില്‍ക്കുന്ന തെരുവിളക്കിന്റെ മങ്ങിയ വെളിച്ചം കണ്ടു. പെട്ടെന്നാണ് മഴയ്ക്ക് ശക്തി കൂടി തുടങ്ങിയത്. എവിടെയെങ്കിലും കയറി നിന്നേ മതിയാവൂ. കവല എത്തുന്നതിനു മുമ്പേയുള്ള വാസുദേവമേനോന്റെ പറമ്പിലെ പണി തീര്‍ന്നു തുടങ്ങിയ ബഹുനില കെട്ടിടം തന്നെ ഇനി ആശ്രയം. ബൈക്ക് സ്റ്റാന്‍ഡില്‍ നിര്‍ത്തി കെട്ടിടത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ഇരുണ്ട വെളിച്ചത്തില്‍ കണ്ട ബോര്‍ഡ്‌ റഷീദ് ഇങ്ങനെ വായിച്ചു. "ആവശ്യക്കാര്‍ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കപ്പെടും." 

പരുക്കനായി സിമന്റിട്ട കെട്ടിടത്തിനുള്ളിലെ പടിയില്‍ ഇരുന്ന് റഷീദ് പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത്‌ സമയം നോക്കി. നേരം പന്ത്രണ്ടോടുക്കുന്നു. പുറത്തു മഴ തകര്‍ത്തു പെയ്തു തുടങ്ങി. അകത്തേക്ക് അടിച്ചു കയറുന്ന ഈറന്‍ കാറ്റില്‍ വെള്ളത്തുള്ളികള്‍ മുഖത്ത് വന്നടിച്ചപ്പോള്‍ എഴുന്നേറ്റ് കുറച്ചു പിന്നിലേക്ക്‌ മാറിയിരുന്നു.

കെട്ടിടത്തിനുള്ളില്‍ ചാരി വെച്ചിരുന്ന മുളക്കമ്പുകളും മരകഷ്ണങ്ങകളും മിന്നല്‍ വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. രാത്രിയായാല്‍ ഈ വഴിയേയുള്ള ആള്‍സഞ്ചാരം തന്നെ വിലക്കിയിരുന്ന പണ്ടുകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. റഷീദിന്റെ മനസ്സ് ഓര്‍മ്മകള്‍ പതിയെ പൊടി തട്ടിയെടുത്തു തുടങ്ങി.  

പണ്ട്, തന്റെയൊക്കെ കുട്ടിക്കാലത്ത് ഈ ചുറ്റുപാടുള്ള സ്ഥലങ്ങളും നിലങ്ങളുമെല്ലാം വാസുദേവ മേനോന്റെ അച്ഛനായിരുന്ന വിശ്വനാഥ മേനോന്റെ ഉടമസ്ഥതയിലായിരുന്നു. സ്വന്തം ഇഷ്ടത്തിന് മാത്രം ജീവിച്ചിരുന്ന പ്രൌഡ പ്രതാപിയായ നാട്ടുകാരണവര്‍. എതിര്‍ത്ത് പറഞ്ഞവരെയൊക്കെ ഇല്ലാതാക്കാന്‍ പ്രതാപിയായ കാരണവര്‍ക്ക്‌ അശേഷം മടിയുണ്ടായിരുന്നില്ല.

ഇന്നത്തെ ഈ റോഡിന്റെ സ്ഥാനത്ത് അന്ന് ചെറിയ ഇടവഴിയായിരുന്നു. ഇടവഴിക്കിരുവശവും മേനോന്റെ അടിയാളര്‍ കുടിലുകള്‍ കെട്ടി കുടുബങ്ങളും കൂട്ട്കുടുംബങ്ങളുമായി പാര്‍ത്ത് പോന്നു. അവിടെ പാര്‍ത്തിരുന്ന മേനോന് വഴങ്ങാത്ത ഒരു പെണ്ണും, എതിര്‍ത്ത ഒരു പുരുഷനും അധികം നാള്‍ ജീവിച്ചിരിക്കാറുണ്ടായിരുന്നില്ല.

പൊട്ടക്കിണറ്റില്‍ പൊങ്ങിക്കിടന്ന കാളിയുടെ ശരീരവും അത് കുഴിച്ചു മൂടി ഏറെ നാള് തീരും മുന്നേ  കൊയ്ത്തു തീര്‍ന്ന പാടത്ത് ശ്വാസം മുട്ടി ചത്ത നിലയില്‍ കിടന്ന അവളുടെ കണവനെയും റഷീദിന് ഓര്‍മ്മ വന്നു. അങ്ങിനെ പിന്നെയും എത്രയോ പേര്‍. മുഖങ്ങളും പേരുകളും ഓരോന്നായി ഓര്‍മ്മ വരുന്നുണ്ട്. നെഞ്ചു വിരിച്ചു നടന്നിരുന്ന കോത, അവന്റെ പെണ്ണ് അമ്മിണി, രാമന്‍, തെയ്യന്‍...

നാട്ടുകാര്‍ മേനോന്റെ പേര് മുറുമുറുത്തിരുന്നുവെങ്കിലും ഉച്ചത്തില്‍ ശബ്ദമുയര്‍ത്താനോ എതിര്‍ക്കാനോ ആരും ധൈര്യപ്പെട്ടില്ല. ഇന്നീ കെട്ടിടം ഇരുന്നിടത്താണ് അവരെയെല്ലാം വലിച്ചു കുഴിച്ചുമൂടിയിരുന്നത്. കരുത്തനായ ദീര്‍ഘകായനായിരുന്നു മേനോന്റെ കാര്യസ്ഥന്‍ കേശവന്‍.  ഇക്കൂട്ടത്തിലെ ആര് എവിടെ മരിച്ചു കിടക്കുന്നുണ്ടെങ്കിലും കേശവന്‍ ആളെ ഏര്‍പ്പാടാക്കി ഈ വെളിമ്പറമ്പില്‍ വെട്ടി മൂടും. കുറെ ജന്മങ്ങള്‍ അങ്ങിനെ തീര്‍ന്നു. കുഴി മൂടുമ്പോഴും ചാത്തന്റെ പെണ്ണിന് ജീവനുണ്ടായിരുന്നു എന്ന് ആരോ പറഞ്ഞ് നാട്ടില്‍ പാട്ടായി. രാത്രിയായാല്‍ ഈ വഴി നടക്കുമ്പോള്‍ കുഴിയില്‍ നിന്ന് ചാത്തന്റെ പെണ്ണിന്റെ കരച്ചില്‍ കേള്‍ക്കാറുണ്ടത്രെ.

മനസ്സ് പിടികിട്ടാതെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ തേടി അലഞ്ഞപ്പോള്‍ റഷീദ് അസ്വസ്ഥതയോടെ കണ്ണുകളടച്ചു.

ഇന്ന് പക്ഷെ കാലം ഏറെ മാറിയിട്ടുണ്ട്. തലമുറകള്‍ മാറി. ജന്മി പണിയാളര്‍ അടിമത്തമില്ല. മനോഭാവമില്ല. വാസുദേവ മേനോന്‍ മരിച്ചു പോയ അച്ഛന്റെയത്ര പ്രമാണിയായിരുന്നില്ല. എങ്കിലും ഗവണ്മെന്റ് ഓഫീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ധേഹത്തെ നാട്ടുകാര്‍ ഏറെ ബഹുമാനിച്ചിരുന്നു.

റോഡിനായി ഇടവഴി വീതി കൂട്ടിയപ്പോള്‍ കുടിലുകളെല്ലാം പൊളിച്ചുമാറ്റി. കുടുംബ സ്വത്തുക്കളായ നിലങ്ങളും പറമ്പുകളുമെല്ലാം ഭാഗിച്ചു തീര്‍ന്നപ്പോള്‍ കൃഷിയും മറ്റും കുറഞ്ഞു വന്നു. തറവാട്ടിലെ പണിയാളരുടെ പുതിയ തലമുറകളെല്ലാം ഓരോവഴിക്ക് ജീവിത മാര്‍ഗങ്ങള്‍ അന്വേഷിച്ചു പോയി.

എങ്കിലും വാസുദേവ മേനോന്റെ മക്കള്‍ പഴയ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലാണ്. മണ്ണിന്റെ മൂല്യം മനസ്സിലാക്കിയാവും കുറെയേറെ സ്ഥലമൊക്കെ വാങ്ങിച്ചു കൂട്ടുന്നുണ്ട്. ഉള്ള പാടങ്ങളെല്ലാം മണ്ണിട്ട്‌ നികത്തി തെങ്ങും കവുങ്ങും വെച്ച് കൃഷി പറമ്പാക്കി മാറ്റുകയാണ്. റോഡിനിരുവശവും കെട്ടിടങ്ങള്‍ കെട്ടി ആവശ്യക്കാര്‍ക്ക് വാടകക്ക് കൊടുക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. അനാഥ പ്രേതങ്ങളെ മറവു ചെയ്തിരുന്ന താന്‍ ചവിട്ടി നില്‍ക്കുന്ന ഈ വെളിമ്പറമ്പില്‍ വരെ ബഹുനിലകെട്ടിടം ഉയര്‍ന്നിരിക്കുന്നു. വെട്ടിപ്പിടിച്ചു മുന്നേറാന്‍ ഈ തലമുറ വളരെ മിടുക്കരാണ്. അഭിനന്ദിക്കാതെ തരമില്ല.

ചിന്തകളെ മുറിച്ചു കൊണ്ടൊരു മിന്നല്‍ പിണര്‍ മണ്ണിലേക്കിറങ്ങി വന്നു പുറകെ ദിഗന്തം പൊട്ടുമാറ് മുഴക്കവും. റഷീദ് പുറത്തേക്കിറങ്ങി നോക്കി. മഴ കുറഞ്ഞിരിക്കുന്നു. കാറ്റിനു പക്ഷെ ശക്തി കൂടിയിട്ടുണ്ട്.

പടിയിറങ്ങുമ്പോള്‍ ഒഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിഞ്ഞ നിലവിളി ശബ്ദം കേള്‍ക്കുന്ന പോലെ.  ചാത്തന്റെ പെണ്ണിന്റെ  തേങ്ങലാണോ അതോ കാറ്റിന്റെ വികൃതിയോ.

ഏതായാലും ഇനി മഴ വരുന്നതിനു മുന്‍പ് വീട് പിടിക്കണം. റഷീദ് ബൈക്ക് സ്റ്റാന്‍ഡില്‍ നിന്നിറക്കി തള്ളികൊണ്ട് നടത്തം തുടങ്ങി.

പുറകില്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് ആ തേങ്ങല്‍ ഇപ്പോഴും ഉയരുന്നുണ്ട്.

Wednesday, May 30, 2012

കാറ്റിന്റെ ദുഃഖം.

ഇത്തിരി സുഗന്ധം
കടം കൊള്ളാനായ്
പുലരിയില്‍ പൂമരത്തെ
തഴുകി തലോടി
ചുറ്റിക്കറങ്ങിയ കാറ്റ്
സൂര്യന്റെ കൂര്‍ത്ത
നോട്ടത്തില്‍
പേടിച്ച് ഇലത്തുമ്പില്‍
ഇരുന്നുരുകുന്നൊരു 
മഞ്ഞുതുള്ളിയെ കണ്ടു.  

അനുകമ്പ തോന്നി
മഞ്ഞുതുള്ളിയെ
ഇലകള്‍ക്കിടയില്‍
ഒളിപ്പിക്കാനായൊരു 
വിഫലശ്രമം.
ഇലയോട്
യാത്ര പറഞ്ഞ്
മഞ്ഞുതുള്ളി 
കാറ്റിനൊപ്പം ചേര്‍ന്നു.

ആശ്രയം നല്കാന്‍
ത്രാണിയില്ലാത്ത 
കാറ്റ് മണ്ണില്‍
അവളെ ഉപേക്ഷിച്ചു. 

കുറ്റബോധത്താല്‍ കാറ്റ്
വിരിഞ്ഞുനിന്ന പൂവില്‍
നിന്നൊരിതള്‍ നുള്ളി
മണ്ണില്‍ മാഞ്ഞു പോവും
മഞ്ഞുതുള്ളിയ്ക്ക് 
മേല്‍ പുതപ്പിച്ച്
തേങ്ങി കരഞ്ഞു.

Saturday, May 19, 2012

ഓട്ടം.

എന്നെ തടയരുത് !
നിശബ്ദതയുടെ
തണലും തേടി
ഓടുകയാണ് ഞാന്‍ .

സുഖത്തിന്റെ പറുദീസ
സ്വപ്നം കാണാന്‍
കഞ്ചാവ് ബീഡിയ്ക്കാ-
യാര്‍ത്തി പൂണ്ട പകല്‍ .

മത്തുപിടിപ്പിക്കും
മധുരസ്വപ്നങ്ങള്‍ക്ക് പകരം
നഗരത്തിന്റെ ഹുങ്കാരം
കാതുകളെ തുളച്ച്‌
ഞരമ്പുകളെ പൊട്ടിത്തെറി-
പ്പിക്കുമെന്നായപ്പോഴാണ്
ഓട്ടം തുടങ്ങിയത്.

സര്‍ക്കാര്‍ ആശുപത്രിയുടെ
കവാടത്തിലപ്പോള്‍
രക്തഗ്രൂപ്പുകള്‍ വിളിച്ച് കൂവി
വിലപേശല്‍ തകൃതിയായിരുന്നു.
ഓടി.. നിര്‍ത്താതെ..

കുരുന്നുകളുടെ
പൊട്ടിച്ചിരികള്‍ പ്രതീക്ഷിച്ച
അനാഥമന്ദിരത്തില്‍ നിന്നും
മുഴങ്ങിക്കേട്ടതോ
ആരുടെയോക്കെയോ
ആജ്ഞകളും അട്ടഹാസങ്ങളും.

ന്യായാധിപന്റെ മേശപ്പുറത്ത് 
പണക്കെട്ടുകള്‍ സാക്ഷിമൊഴി
രേഖപ്പെടുത്തിയപ്പോള്‍
നിസ്സഹായനായ സത്യം 
ജയിലഴിക്കുള്ളിലിരുന്ന്
അലമുറയിടുന്നുണ്ടായിരുന്നു.

രക്തസാക്ഷിത്വത്തിന്റെ
പേരിലേതോ പാര്‍ട്ടി
മുദ്രാവാക്യങ്ങള്‍ മുഴക്കി
ജാഥയായി വരുന്നുണ്ട്.
ആക്രോശങ്ങള്‍ കൊടുമ്പിരി
കൊണ്ടപ്പോള്‍ തിരിഞ്ഞു
നോക്കാതെ ഓടി.

നഗരത്തില്‍ നിന്നും
ഒഴിഞ്ഞു നിന്ന
പഴയ കെട്ടിടത്തിന്റെ
ഇടനാഴിയിലെ ശൂന്യതയി-
ലെത്തിയപ്പോഴാണ്
തലകറങ്ങി വീണത്‌..

ചുറ്റിലും ആരവങ്ങള്‍
തല കൊത്തിപ്പറിച്ചു
തുടങ്ങിയപ്പോള്‍ ഉണര്‍ന്ന് 
കണ്ണുകള്‍ മിഴിച്ച് പിടിച്ചു.

അരികെ ശരീര വില്‍പ്പന
കൊഴുക്കുകയാണ്.
പല്ലിളിച്ചുകൊണ്ടൊരുത്തി
പാഞ്ഞു വന്നപ്പോള്‍
വീണ്ടും എണീറ്റ്‌ ഓടി.

ഓടിയോടി
ആളൊഴിഞ്ഞൊരു
പൊതുശ്മശാനത്തിലെത്തി
മലര്‍ന്നടിച്ചുവീണ് കിതച്ചു. 

മാനം നോക്കി
ആശ്വാസത്തോടെ
മയക്കത്തിലേക്ക്‌... ..

ഏതോ യാമത്തില്‍
ആരൊക്കെയോ
പിറുപിറുക്കുന്നതു കേട്ടാണ്
വീണ്ടും ഉണര്‍ന്നത്.   

മണ്ണില്‍ തലവെച്ച്
ചെവിടോര്‍ത്തു.
പാതിവഴിയില്‍
പിടഞ്ഞു തീര്‍ന്നവര്‍ 
മണ്ണിനടിയില്‍ കിടന്നും
പരസ്പരം പോര്‍വിളിക്കയാണ്.
ശബ്ദം സഹിക്ക വയ്യ...

ഓടുകയാണ് ഞാന്‍.
നിര്‍ത്താതെ ഓടുകയാണ്.

Sunday, May 13, 2012

ചാകര

നിലാവൊളിച്ച
രാത്രിയില്‍ ആഴക്കടല്‍
കരുവാളിച്ചു കിടന്നു.

ദ്വാരം വീണുതുടങ്ങിയഒരു കൊച്ചുവള്ളംവിറച്ച് വിറച്ച്അങ്ങിങ്ങ് നീങ്ങി.
വള്ളപ്പടിയില്‍ ഇരുന്നകറുത്ത ആള്‍രൂപംവെള്ളത്തില്‍ നോക്കിഇടക്കിടയ്ക്കെന്തോപിറുപിറുത്തു.
പാതി കീറിയവീശുവലയിലൂടെഊര്‍ന്നുപോയകുറെ മീനുകള്‍സംഘം ചേര്‍ന്ന്വെള്ളപ്പരപ്പില്‍ വന്ന്‌അയാളെ നോക്കികളിയാക്കി ചിരിച്ചു.
തുഴഞ്ഞ് തളര്‍ന്ന്കൈപിടി അയഞ്ഞ്പഴയ തുഴഅടിത്തട്ടിലേക്ക്അധിവേഗംആഴ്ന്നു പോയി.
അരികെ പോയകൂറ്റന്‍ വള്ളങ്ങള്‍തീര്‍ത്ത വെള്ളച്ചാലുകള്‍മരണത്തിലേക്ക്അയാളെ മാടിവിളിച്ചു.
സുപ്രഭാതം പാടികടല്‍കാക്ക പറന്നപ്പോള്‍സൂര്യന്‍ ചുവന്ന നിറത്തില്‍ആകാശത്ത് അവതരിച്ചു.
തിരകളെ കീറിമുറിച്ചുകരയ്ക്കടുത്തബോട്ടുകളിലിരുന്ന്ആരൊക്കെയോഉറക്കെ പാടി.ചാകര വന്നേ..ചാകര വന്നേ..
കരയും കടലുംഏറ്റു പാടിയസന്തോഷശ്രുതിഒറ്റപ്പെട്ടു നിന്നഇടിഞ്ഞു വീഴാറായകുടിലിലുമെത്തി.
കടലില്‍ പോയഅച്ഛനെ കാത്ത്വിശന്നു തളര്‍ന്ന്ഉറങ്ങുന്ന കുഞ്ഞിന്റെഒട്ടിയ വയറ്റില്‍തടവി അകത്തിരുന്ന്ഒരമ്മ സമാധാനിച്ചു.ചാകര വന്നു !
തകിടം മറിഞ്ഞൊരുകൊച്ചു തോണിതെക്ക് മാറി കരക്കടിഞ്ഞവിവരം പറയാന്‍കുടിലിന്‍ മുറ്റത്ത്പരുങ്ങി നിന്ന കരക്കാറ്റ്ആര്‍ത്തലച്ചു വന്നൊരുതിരമാലയെ കണ്ട്പേടിച്ചെങ്ങോ പോയൊളിച്ചു !