"മൂധേവി.. അസമയത്ത് ഇരിക്കാന്‍ കണ്ട സ്ഥലം.
അശുഭങ്ങളായതെ ചെയ്യൂന്നുവെച്ചാ .."
അമ്മാവനാണ്; താന്‍ വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആള്‍ക്ക് കലി കയറും.”
ചാടിത്തുള്ളി അടുത്തെത്തിയപ്പോള്‍ കാല് ചുരുക്കി മുഖം കൈകളാല്‍ പൊത്തി ലേഖ മിണ്ടാതിരുന്നു.
എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇടനാഴിയിലൂടെ അദ്ദേഹം അകത്തേക്ക് പോയി.
തന്റെ വിധി.. അല്ലാണ്ടെന്തു പറയാന്‍. ഒരുപ്രായം കഴിഞ്ഞാല്‍ എല്ലാ പെണ്കുട്ടികളും വീട്ടുകാര്ക്ക് ഒരു ഭാരം തന്നെയാണ്. പ്രത്യേകിച്ച് തന്റെ കാര്യത്തില്‍. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേ. എല്ലാം വിധി എന്ന് പറയാന്‍ പറ്റുമോ.. ചിലപ്പോ അമ്മായി പറയുന്ന പോലെ "നിന്റെ തലയിലെഴുത്തു അതുതന്നെ. പിറന്നപ്പോഴേ ഓരോ ദുര്നിമിത്തങ്ങളായിരുന്നല്ലോ. അപ്പോഴേ തോന്നീതാ എന്തൊക്കെയോ.. അപകടത്തില്‍ ജീവനോടെ നീ മാത്രല്ലേ രക്ഷ്പ്പെട്ടുള്ളൂ.. എല്ലാരേം ഒരുമിച്ചു തീര്‍ക്കാന്‍ ജനിച്ച അസുരജന്മം.” ഒന്നുമില്ല മറുപടി തന്റെ കയ്യില്‍ പറയാന്‍.
മൂന്നു വയസ്സില്‍ തന്നെ എഴുത്തിനിരുത്താന്‍ മൂകാംബികയിലേക്ക് പോയതായിരുന്നു കുടുംബസമേതം.. എതിരെ വന്ന ലോറി ഞെരിച്ചമര്ത്തിയത് മൂന്നു ജീവിതങ്ങളായിരുന്നു. താന്‍ മാത്രം തെറിച്ചു വീണൂത്രേ.. പരിക്കേല്ക്കാതെ..
“എന്തു തെറ്റാ താന്‍ ചെയ്തേ ആവോ..” ആ മൂന്നു വയസ്സുകാരി ചിന്തകള്‍ മുളച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ആലോചിക്കുന്നതാണ്.. ദേഷ്യപ്പെടലുകളും വാശിയും മാത്രം തീര്ക്കാനൊരു ജന്മം.
എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്ന വാശിയുള്ളതുകൊണ്ടാവാം മത്സരിച്ചു പഠിച്ചു. അതുകൊണ്ട് മാത്രം പ്രീഡിഗ്രി വരെ പഠിപ്പിച്ചു അമ്മാവന്‍. അമ്മാവന്റെ കണക്കിലതുതന്നെ ധാരാളം. ഇനി വീട്ടിലിരുന്നാല്‍ മതി അടുക്കളക്കാരിയായിട്ട്.. ചീത്തകൂട്ടുകെട്ടുകളില്‍ പെട്ട് എന്റെ പേരും കൂടെ ചീത്തയാക്കേണ്ട എന്ന ഉത്തരവും. അവിടേം തോറ്റു.
ആകെ കുറച്ചു നന്നായി ജീവിച്ച കാലം ആ രണ്ടു വര്ഷങ്ങളായിരുന്നു.സന്തോഷത്തോടെ കൂട്ടു കൂടി നടന്ന പകലുകള്‍. ആണ്കുട്ടികളോട് പൊതുവേ ചങ്ങാത്തം കൂടാതെ നടന്ന എന്നെ അന്ന് ഹരി മാത്രം എന്തെ പ്രത്യേകം ശ്രദ്ധിക്കാന്‍ ആവൊ..അത്ഭുതം തന്നെ. കാണാന്‍ പോലുമില്ല വലിയ ചന്തം. ഒരു പൊട്ടിപ്പെണ്ണ് . എന്തു പറഞ്ഞാലും വാവിട്ടു ചിരിക്കാന്‍ മാത്രം അറിയാം സങ്കടം വന്നാല്‍ കരയാനും. ഒരു പക്ഷെ അതാവും ഇത്രമേല്‍ സ്നേഹിക്കാന്‍. ഒരുമിച്ചു ജീവിതം വരെ പങ്കുവയ്ക്കാന്‍ നിര്‍ബന്ധം പിടിക്കാന്‍..
.
എവിടെയെങ്കിലും ബന്ധുക്കളില്‍ നിന്നെല്ലാം അകന്നു ജീവിക്കാന്‍ താനും കൊതിച്ചു. പക്ഷെ അമ്മയെയും വീട്ടുകാരെയും വിട്ടുപിരിയാന്‍ ഹരിക്ക് വയ്യ. ഒരുപക്ഷെ ആ വിഷമം തനിക്കറിയാഞ്ഞിട്ടാവും. ഇല്ലല്ലോ ആരെയും തനിക്കത് പോലെ സ്നേഹിക്കാന്‍.
ഒടുക്കം ഹരി വീട്ടില്‍ വന്നു ചോദിക്കാം എന്നായി.. ഒന്നും പറഞ്ഞില്ല അതിനെതിരായി താനും. ഹരി വന്നു വീട്ടിലേക്കു അവസാന പരീക്ഷ എഴുതി കഴിഞ്ഞ ദിവസം തന്നെ. രാവിലെ തന്നെ അമ്മാവന്‍ ഒച്ചയെടുക്കുന്നത് കേട്ടാണ് ഉമ്മറത്തേക്ക് ചെന്നത്.
നോക്കിയപ്പോള്‍ ഹരി. അമ്മാവന്‍ നിന്ന് കത്തുകയാണ്
“ഒരു കീഴ് ജാതിക്കാരന് പരിഷ്ക്കാരി വന്നിരിക്കുന്നു. ഓന് ഈ തറവാട്ടില്‍ നിന്ന് തന്നെ പെണ്ണ് വേണം പോലും. സ്നേഹിച്ചു പോയീത്രെ. ഇവിടുത്തെ കുട്ടിക്കേ അന്തസ്സിനു കുറവുള്ളൂ, തറവാട് മഹിമ ഇപ്പോഴും കുറഞ്ഞിട്ടില്ല.”
കണ്ണാല്‍ കണ്ടു വാക്കാല്‍ സംസാരിച്ചു മനസ്സുകള്‍ അടുത്തപ്പോള്‍ ജാതി ചോദിയ്ക്കാന്‍ മറന്നു പോയി.. ഇതും തന്റെ തെറ്റ്. തലകുനിച്ചു പടിയിറങ്ങി പോയ ഹരിയെ നോക്കി കണ്ണീര് പൊഴിക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.
പിന്നെ കുറെ കഴിഞ്ഞാണ് ഹരിയെ കണ്ടത്. അമ്പലത്തില്‍ നിറമാല തൊഴാന്‍ പോയി മടങ്ങുമ്പോള്‍, കണ്ണില്‍ കണ്ണില്‍ നോക്കി പതിയെ നടന്നകന്നു, ഇപ്പൊ ജോലിയൊക്കെ ആയിക്കാണും, കൂടെ ആരെയും കണ്ടില്ല കൈ പിടിച്ചുകൊണ്ടു, പിന്നീടാണറിഞ്ഞത് കല്യാണം കഴിചില്ല്യത്രേ ഇതുവരെ.. എന്തിനാ കാത്തിരിക്കുന്നെ ആവോ. പാവം. ഓര്ക്കാന്‍ വയ്യ..
എന്തേയിങ്ങനെ മനുഷ്യര്‍.. ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചാല്‍ ഇടിഞ്ഞു വീഴുമായിരുന്നോ ആകാശം, ശ്രീകോവില്‍ തുറന്നു പുറത്തേക്കോടുമായിരുന്നോ പ്രതിഷ്ഠകള്‍, ഞങ്ങള്ക്കൊരു കുഞ്ഞുണ്ടായാല്‍ അമ്മേ എന്നല്ലായിരിക്കുമോ ആദ്യം വിളിക്കുക, ചോദ്യങ്ങള്‍ ഏറെ ബാക്കി, ജാതി വരമ്പുകള്‍ സ്നേഹത്തിനു വിലയിട്ടപ്പോള്‍ വേര്‍പിരിഞ്ഞത് രണ്ടു ജീവിതങ്ങളാണ്.. ആരെയും വേദനിപ്പിക്കാന്‍ മനസ്സില്ലാത്ത രണ്ടു ജീവിതങ്ങള്‍..
************
രണ്ടു തുള്ളി ഇറ്റി മടിയില്‍ വീണു, ഇത് തന്റെ കണ്ണില്‍ നിന്ന് തന്നെയോ, ലേഖ കണ്ണ് തുടച്ചു നോക്കി. എന്നേ വറ്റിവരണ്ടെന്നു നിനച്ച കണ്ണിലെന്തേ ഇന്നീ രണ്ടു തുള്ളി..